
മൂവാറ്റുപുഴ മേള ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഹാർമണി എന്ന പേരിൽ സംഗീതസന്ധ്യ ഒരുക്കി. മലയാളത്തിലെയും തമിഴിലെയും ആദ്യകാലംമുതലുള്ള സംഗീതസംവിധായകർ ഈണമിട്ട നിത്യഹരിത സിനിമാഗാനങ്ങളുടെ പട്ടിക നിശ്ചയിച്ചത് സദസ്സ് നിറഞ്ഞ ശ്രോതാക്കളായിരുന്നുവെന്നത് കാണികൾക്ക് അപൂർവ അനുഭവമായി. ജനപ്രിയഗാനങ്ങളും കേട്ടുമറന്ന അപൂർവ്വഗാനങ്ങളുമായി ഏതാണ്ട് നാൽപ്പതിലേറെ ഗാനങ്ങളാണ് വേദിയിലവതരിപ്പിച്ചത്. ഗിറ്റാറിലും താളവാദ്യത്തിലും തങ്ങളുടേതായ സ്ഥാനം സംഗീതലോകത്തുറപ്പിച്ച സന്ദീപ് മോഹനും സുനിൽകുമാറും പ്രകാശിന് അകമ്പടിയായി.ഹാർമോണിയത്തിന് പുതുതലമുറ ആരാധകരെ സൃഷ്ടിക്കാൻ ഉള്ള്യേരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകപ്രശസ്ത സംഗീതജ്ഞരായ ഹരിഹരൻ, ശങ്കർ മഹാദേവൻ തുടങ്ങിയ പ്രതിഭകൾക്ക് ഹാർമോണിയത്തിൽ അകമ്പടി ചേർന്ന കലാകാരനാണ് പ്രകാശ് ഉള്ള്യേരി. കർണാട്ടിക് – ഹിന്ദുസ്ഥാനി - സിനിമ – ഫ്യൂഷൻ സംഗീതശാഖകളെ ഒന്നുപോലെ കൈകാര്യം ചെയ്യുന്നതിൽ പ്രഗത്ഭനാണ് കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരം നേടിയ പ്രകാശ്. മേളയുടെ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ് നിർവ്വഹിച്ചു. ചടങ്ങിന് മേള പ്രസിഡന്റ് പി. എം. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻദാസ് എസ്. സ്വാഗതവും വൈസ് പ്രസിഡന്റ് പി. എ. സമീർ കൃതജ്ഞതയും, ജോയിന്റ് സെക്രട്ടറി പ്രിജിത് ഒ. കുമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി കലാകാരന്മാരെ പി. എം. ഏലിയാസ്, മോഹൻദാസ് എസ്, പി. എ. സമീർ എന്നിവർ ആദരിച്ചു.
Comments
0 comment